Thursday, September 7, 2017
നോക്കു കുത്തി
Monday, September 4, 2017
കുട്ടിക്കാലത്ത് കൈവിട്ടത്.....
ഇല കുമ്പിളാക്കി അന്ന് പൂക്കളം തീർക്കാൻ പറിച്ചു കൂട്ടിയിരുന്ന പൂക്കളിലും ഉണ്ടായിരുന്നു വൈവിധ്യം. പൂക്കളം തീർക്കാൻ തയ്യാറാക്കുന്ന പൂത്തറകളിൽ വൈവിധ്യം സൃഷ്ടിക്കാൻ കൂട്ടുകാർ തമ്മിൽ മത്സരമായിരുന്നു അക്കാലത്ത്. തുമ്പപ്പൂ, മുക്കുറ്റിപ്പൂ, അപ്പപ്പൂ, തൊട്ടാവാടിപ്പൂ, പല്ലുവേദനപ്പൂ, കാക്കപ്പൂ, വിവിധ ഇനം കൊങ്ങിണിപ്പൂവുകൾ, മത്തൻ,കുമ്പളം, വെള്ളരി എന്നിവയുടെ പൂവുകൾ, വേലിയിൽ വിളയുന്ന ചെമ്പരത്തി അതു തന്നെ എത്ര തരം, കാട്ടിലെ കൃഷ്ണ കിരീടം, പാടത്തും പറമ്പിലും, കാട്ടിലും ഒക്കെയായി അങ്ങനെ എത്ര തരം, അതിനും പുറമെ പൂന്തോട്ടത്തിൽ വളരുന്ന കോസ്മസും, ബോൾസും, ബന്ദിയും, ജമന്ദിയും, മന്ദാരവും എന്നു വേണ്ട എത്ര തരം പൂക്കളായിരുന്നു പൂക്കളങ്ങളെ മോഡിപിടിപ്പിച്ചിരുന്നത്.
ഈ കളികളും, കൂട്ടുകൂടലുകളും, പൂപറിക്കലും എല്ലാം നൽകിയ അനുഭവങ്ങളിലെ വൈവിധ്യവും നിസ്സാരമായിരുന്നില്ല. തികഞ്ഞ മടിയനായത് കൊണ്ടാകാം എഴുതാതെ പോയ ഓർമ്മകളും അനുഭവങ്ങളും എഴുതിയതിന്റെ എത്രയോ ഇരട്ടിയാണ്.
യൗവ്വനമെന്ന കള്ളൻ എന്റെ കുട്ടിത്തം കവർന്നപ്പോൾ ഞാൻ പുതിയ അനുഭവങ്ങളിലേക്ക് ചേക്കേറി. ജീവിതത്തിന്‍റെ ഓരോ സന്ദര്‍ഭങ്ങളിലും താങ്ങായത്, കരുത്തായത് ആ അനുഭവങ്ങളിലെ വൈവിധ്യങ്ങളായിരുന്നു. പഴയ കാല കളികളിലേക്കും, കലകളിലേക്കും തിരികെപ്പോണം എന്നല്ല ബാല-കൗമാര കാല ഘട്ടത്തില്‍ ഉണ്ടാകേണ്ട അനുഭവങ്ങളുടെ വേലിയേറ്റം നടക്കണം എന്നാണ്. അതിന് ആ പ്രായം കൂട്ടിലടക്കപ്പെട്ടതാകരുത്. ബാല-കൗമാര കാലത്ത് എന്നെ കൂട്ടിലിടാത്ത എന്റെ രക്ഷിതാക്കളും, സ്വീകരിച്ച സമൂഹവും, പ്രകൃതിയുമാണ് എന്റെ മനസ്സിലെ ആരാധനാ രൂപങ്ങൾ. കുട്ടിക്കാലത്ത് കൈവിട്ടത് പിന്നീട് നമുക്കൊരിക്കലും തിരിച്ചെടുക്കാനാകില്ല.... നമുക്കും, നമ്മുടെ കുട്ടികൾക്കും.......
Thursday, June 29, 2017
പ്രകൃതിയിലേക്ക് പോകാം
പോകാം പോകാം മണ്ണ് കാണാൻ
മണ്ണിൽ വളരും ചെടി കാണാൻ
ചെടിയിൽ ചെടിയുടെ കീഴിൽ
പല പല ജീവിതമവിടെ കാണാൻ.
ഇലയിലിരിക്കും പുഴുവൊരു നാളിൽ
പൂമ്പൊടിയുണ്ണും പൂമ്പാറ്റ.
പൂവിനു ചുറ്റും മണ്ടി നടക്കും
വണ്ടൊരു ഗായകനാണിവിടെ.
കുഴിയിലിരിക്കും കുഴിയാന
ചിറകു വിരിച്ചാൽ പൂത്തുമ്പി.
സൂക്ഷ്മം നോക്കുകിലറിയാമിവിടം
വലിയൊരു ബംഗ്ലാവാണെന്ന്.
ഉറുമ്പൊരു പടയായ് എത്തുന്നു
ചിലന്തികൾ വലയതു കെട്ടുന്നു
തക്കം പാർത്തവിടൊത്തിരി
ജീവികളങ്ങനെയിങ്ങനെ കൂടുന്നു.
ചെടിയിൽ വിരിയും പൂവിന് ചുറ്റും
പാറുന്നുണ്ടൊരു പൂങ്കുരുവി
പൂവ് കോഴിഞ്ഞു കായായ് പഴമായ്
പഴമത് തിന്നാനാരൊക്കെ?
പാഞ്ഞു നടക്കും വവ്വാലും,
പൂവാലുള്ളൊരു അണ്ണാനും
അങ്ങനെ പലരും പലവിധമെത്തി
വയറു നിറച്ചേ പോകുന്നു.
പോകാം പോകാം മണ്ണ് കാണാൻ
മണ്ണിൽ വളരും ചെടികാണാൻ
കായും, പഴവും തിന്നാനുള്ളിൽ
മോഹമുദിക്കുന്നെണ്ടെന്നാൽ
ഒന്നായ് ചേർന്നിട്ടൊരുമനമായി
മണ്ണിൽ പണിയത് ചെയ്യേണം
മണ്ണിനെയറിയാൻ പശിയത് മാറ്റാൻ
മണ്ണായ് മാറാൻ പോന്നോളൂ....
Friday, June 23, 2017
പള്ളിക്കൂട തിരു മുറ്റത്ത്
പള്ളിക്കൂട തിരു മുറ്റത്ത്
തുള്ളിച്ചാടി നടക്കും ഞങ്ങള്‍
ഉള്ളില്‍ വര്‍ണ്ണ ചിറകുള്ള
കുട്ടി കൂട്ടങ്ങള്‍
അടി പാടി പറയും കഥകള്‍
കൂട്ടു കൂടി കളിയാടും ഞങ്ങള്‍
ഈ ആലയ തിരു മുറ്റത്ത്
അറിവിന്‍റെ ചെപ്പ് തുറക്കും
മലയാളം എന്നമ്മ ...
മറുഭാഷകള്‍ മിത്രങ്ങള്‍
ഗണിതത്തിന്‍ സൂത്രങ്ങള്‍
ശാസ്ത്രത്തിന്‍ ജാലങ്ങള്‍
സാമൂഹ്യം നന്മക്കായ്
കളിചിരികള്‍ മേന്മക്കായ്
അറിവിന്‍റെ ചെപ്പു തുറന്നത്
നേരിന്‍റെ നേര്‍വഴി കാട്ടാൻ
മാനത്തെ കാര്‍മേഘം
ഈ ആലയ തിരു മുറ്റത്ത്
മഴയായി പൂ മഴയായി
അറിവിന്‍റെ തേന്മഴയായി
കാര്‍മേഘം മായുമ്പോള്‍
ആകാശം തെളിയും പോല്‍
അറിവിന്‍റെ പുതുമഴ കൊണ്ടീ
ചെറു മനവും തെളിയുന്നു...
Sunday, January 22, 2017
നാളെ ഈ നാട് നമുക്ക് വേണം
മധുരമായ് കിളികളുടെ നാദമുണ്ട്
പിന്നെ പൊന്നു വിളയണ മണ്ണുമുണ്ട്.
നെഞ്ചോട് ചേർത്ത് പ്രണയിച്ചിടാം
കാത്ത് സൂക്ഷിച്ചതു മാറണം തലമുറ
ഇന്നിതു കടമയായ് ഏറ്റെടുക്കാം
നന്മ കരിക്കുവാനെത്തിയവര്‍
മണ്ണിലും, മണ്ണിന്റെ നീരിലും, വിളവിലും
ഒരുപിടി പാഷാണം ചേർത്തു വച്ചു.
പരലുകൾക്കൊപ്പമീ നാട്ടിലെ കുട്ടികൾ
നീന്തിത്തുടിച്ച കൈത്തോടുമൊപ്പം.
വലുതായി വലുതായി മാറിടുമ്പോൾ
പച്ചതുരുത്തായി ഒരു ഗ്രാമമിവിടെ
സ്വർഗ്ഗമായ് നില്പത്തിലെന്തു ചേതം?
ലവലേശം ഭയം വേണ്ട കൂട്ടുകാരേ
ഹരിതമാം നമ്മുടെ ഭൂമിയെ നമ്മൾക്ക്
മിഴിയൊന്നു പൂട്ടാതെ കാത്തു നിർത്താം.
നാദമാകാം നമുക്കൊന്നു പോലെ
നാളെ ഈ നാടു നമുക്ക് വേണം...