Thursday, September 11, 2014

ചിതല്‍ പുറ്റ്


            ചിതല്‍ പുറ്റ് 

പണ്ടൊരു കവി  തപസ്സിരുന്ന്‍
മഹാകാവ്യമെഴുതിയ
ചിതല്‍ പുറ്റ് കണ്ടിട്ടുണ്ടോ നിങ്ങള്‍ ?

ഇത്ര പോന്ന ചിതലേ നിയിതെങ്ങനെ
ഇത്ര മഹാ മനോഹര കൊട്ടാരം തീര്‍ക്കുന്നു..
ഞാനറിയുന്നു നിന്‍റെ കൊട്ടാരത്തില്‍
രാജാവും, രാജ്ഞിയും, പട്ടാളക്കാരും,
വേലക്കാരും ഉണ്ടെന്ന കാര്യം...

ഞാനറിയുന്നു നിങ്ങളൊഴിയുമ്പോളീ  കൊട്ടാരം
പാമ്പുകള്‍ക്കിഷ്ടദാനം നല്‍കുന്നുവെന്ന്‍
നമിക്കുന്നു ഞാന്‍ നിന്നെയും, നിന്‍റെ ഗണത്തെയും
നിങ്ങളുടെ മഹാ മനസ്കതയെയും ...



മടി

ആയിരത്താണ്ടുകള്‍ക്കപ്പുറം
വന്നേക്കാവുന്ന ഭവിഷ്യത്തുകള്‍
ഇന്നേ കണ്ടെത്തും നമ്മള്‍

മുന്നിലെ തടസ്സത്തെ മാറ്റുവാന്‍
മുള്ള് മുതല്‍ മിസൈലുവരെ
എടുക്കും, തൊടുക്കും നമ്മള്‍

അന്യരിലെ കളങ്കങ്ങളും
കാണും നമ്മൾ വേഗം
വിളിച്ചു കൂവും അതി വേഗവും

മനസ്സിന്‍റെ പാളിയില്‍ പറ്റി -
പിടിക്കുമൊരു തരി കരടു കാണാന്‍
അറിയാതെ നമ്മള്‍ മറന്നു പോകും..
പുല്‍ നാമ്പെടുത്തതോന്ന്‍ തട്ടി കളയുവാന്‍
വെറുതെ നമ്മള്‍ മടിച്ചിരിക്കും ..


നിഴല്‍



                   നിഴല്‍

നിഴല്‍ ചിലപ്പോള്‍ നിന്‍റെ ശിരസ്സിനെ
അനന്തതയിലേക്ക് നീട്ടും
നിഴല്‍ ചിലപ്പോള്‍ നിന്‍റെശിരസ്സിനെ
സ്വന്തം പാദത്തില്‍ മുട്ടിക്കും
നിഴല്‍ ചിലപ്പോള്‍ നിന്‍റെശിരസ്സിനെ
ശത്രുവിന്‍റെ കാൽക്കൽ എത്തിക്കുന്നു..

ഓര്‍ക്കുക നിന്‍റെ നിഴല്‍
നിനക്ക് സ്വന്തമെങ്കിലും
അതിനു കാരണമാകുന്ന
വെളിച്ചം  അങ്ങനെയല്ലെന്ന്.

Monday, September 8, 2014

പ്രതിക്ഷ


എന്‍റെ ചുരുട്ടിയ കയ്യില്‍ വിലയേറിയ
രത്നത്തെ അവള്‍ പ്രതീക്ഷിച്ചു.....
എന്‍റെ മുഖത്തെ ചുണ്ടുകളില്‍ നിന്നും
ഒരു നല്ല പുഞ്ചിരിക്കായി കാത്തിരുന്നു

നിവര്‍ത്തിയ കയ്യില്‍ തെറ്റിയ വഴിപോലെ
എങ്ങുമെത്താത്ത രേഖകളും,
ചുണ്ടുകളില്‍ ഒളിഞ്ഞിരുന്നു ചിരിക്കുന്ന
നിര്‍വികാരതയുടെ സ്ഥായി ഭാവവും
ഞാനവള്‍ക്ക് നല്‍കുമ്പോഴും ...

അവളുടെ കണ്ണുകളില്‍
പ്രതിക്ഷയുടെ തിളക്കം
മാറ്റ് കുറയാതെ ജ്വലിക്കുന്നുണ്ടായിരുന്നു....