Tuesday, March 22, 2016

ലോക ജല ദിനം 2016

ഒമ്പത് നദികളില്‍ ഓക്സിജന്‍ കുറവ്


2016ലെ ജലദിനത്തിന്റെ മുദ്രാവാക്യം 'മികച്ചജലം മികച്ച ജോലി' (Better Water and Better jobs) എന്നതാണ്.  
ശുദ്ധജല വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി ജലവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനുവരുന്ന തൊഴിലാളികളുടെ തൊഴില്‍സുരക്ഷയും ലക്ഷ്യമിടുന്നു. നമ്മുടെ ശുദ്ധജല സ്രോതസുകളില്‍ പ്രധാനമാണല്ലോ ഇവിടത്തെ നദികള്‍. അരുവികള്‍, നദികള്‍, കായലുകള്‍ എന്നിവയിലെ ജലത്തിന്റെ ഗുണനിവലാരം നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമാണ് അതില്‍ ലയിച്ചിരിക്കുന്ന ഓക്സിജന്റെ അളവ്. നാം ശ്വസിക്കുന്ന വായുവില്‍ പ്രാണവായു ഉണ്ടായിരിക്കേണ്ടതുപോലെ പ്രധാനമാണ് ജലജീവികള്‍ക്ക് അവര്‍ വസിക്കുന്ന വെള്ളത്തിലെ പ്രാണവായുവും. വെള്ളത്തിലെ 'ലയിച്ചിരിക്കുന്ന ഓക്സിജന്റെ കുറഞ്ഞ അളവ്' ജൈവപദാര്‍ഥങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണത്തെ സൂചിപ്പിക്കുന്നു. അതുപോലെ ജലജീവികളുടെ ആവാസവ്യവസ്ഥ തകരാറിലാകുന്നുവെന്നതിന്റെ കാരണംകൂടിയാണ് ഇത്. പരമ്പരാഗതമായ പരിചരണം നടത്തിയും അണുവിമുക്തമാക്കിയും കുടിക്കാന്‍ ഉപയോഗിക്കുന്നതിനും മത്സ്യങ്ങളുടെ പ്രജനനത്തിനും ജലത്തില്‍ കുറഞ്ഞത് ലിറ്ററില്‍ 4 ഗ്രാമോ അതിലധികമോ ഓക്സിജന്‍ ലയിച്ചിട്ടുണ്ടാകണം.
കേരളത്തിലെ ഒമ്പതു നദികളില്‍ ജലത്തില്‍ ലയിച്ചിരിക്കുന്ന ഓക്സിജന്റെ (Dissolved Oxygen)  അളവ് വേണ്ടതിലും കുറഞ്ഞിരിക്കുന്നതായി കണ്ടെത്ത്ി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന 'ബേസിന്‍ വൈസ് വാട്ടര്‍ ക്വാളിറ്റി ഡാറ്റ– 2011'ല്‍ ആണ് ഈ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്. കരമന, കല്ലായി, രാമപുരം, ചിത്രപ്പുഴ, കടമ്പ്രയാര്‍, പെരിയാര്‍, മഞ്ചേശ്വരം, പുഴക്കല്‍, തിരൂര്‍ എന്നീ നദികളിലാണ് ഓക്സിജന്റെ അളവ് വേണ്ടതിലും കുറഞ്ഞിരിക്കുന്നത്. ഈ നദികളിലെ, ലയിച്ചിരിക്കുന്ന ഓക്സിജന്റെ കുറഞ്ഞ അളവ് 4 മി.ഗ്രാം/ലിറ്ററിലും താഴെ രേഖപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിലെ വലുതും ഇടത്തരം വരുന്നതുമായ പ്രധാനപ്പെട്ട നദികളില്‍നിന്നുമായി 975 ഇടങ്ങളില്‍നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട 44 നദികള്‍ക്കു പുറമെ കടമ്പ്രയാര്‍, ചിത്രപ്പുഴ എന്നിവയുള്‍പ്പെടെ 46 നദികളിലാണ് പഠനം നടത്തിയിരിക്കുന്നത്.  മഹാരാഷ്ട്ര 30 നദികളെ മലിനീകരിക്കുന്നു. അതിനു പിന്നില്‍ ഒമ്പതു നദികളെ മലിനീകരിക്കുന്ന കേരളമാണ്. എട്ടു നദികളെ മലിനപ്പെടുത്തുന്ന രാജസ്ഥാനും ആറു നദികളെവീതം മലിനപ്പെടുത്തുന്ന പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, തമിഴ്നാട് എന്നിവയുമാണ് ജൈവപദാര്‍ഥങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കൂടുതലുള്ള സംസ്ഥാനങ്ങള്‍.
കേരളത്തിലെ നദികളില്‍ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍ നഗരങ്ങളില്‍നിന്ന് ഓടകളിലൂടെ മലിനജലം നിയന്ത്രണമില്ലാതെ എത്തിച്ചേരുന്നതും വ്യവസായശാലകളില്‍നിന്ന് സംസ്കരിക്കാതെ പുറന്തള്ളുന്ന മലിനജലവുമാണെന്നു കാണാം. ഇത് നിയന്ത്രണവിധേയമാക്കി പുഴകളെ സംരക്ഷിക്കേണ്ടത് മത്സ്യസമ്പത്തിന്റെയും ഈ മേഖലയില്‍ ജോലിയെടുക്കുന്നവരുടെയും പുഴകളുടെ തന്നെയും നിലനില്‍പ്പിന് അനിവാര്യമാണ്.
തയ്യാറാക്കിയത്:
ബിബിന്‍ തമ്പി 
സെന്റര്‍ ഫോര്‍ സോഷ്യോ– ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ്, കൊച്ചി–24 www.csesindia.org

Read more: http://www.deshabhimani.com/index.php/special/news-special-17-03-2016/546660   

No comments:

Post a Comment