പൊള്ളുന്ന വെയിലിലൊരു തണുവാണ് മരമതിൻ കീഴെയിരിക്കാമവിടെ..
കാത്തിരുന്നെത്തുന്ന, മഴ തോരും നേരവും തോരാതെ പെയ്യുന്ന പൂമരത്തിൻ,
ചോട്ടിൽ വിരിച്ചൊരാ പൂമെത്ത വീതറുമീ പൂമണം കൊണ്ട്, കുളിരു കൊണ്ട്,
ശാന്തം, ഒരു മാല കോർത്തെടുക്കാം, ഉഷസ്സിൽ പുതിയൊരു യാത്ര പോകാൻ.
പൊള്ളുന്ന വെയിലിലൊരു തണുവാണ് മരമതിൻ കീഴെയിരിക്കാമവിടെ..
വേനൽ വിയർപ്പിലെൻ നീരുവറ്റുമ്പോൾ, ഇലപൊഴിച്ചാമരം കാവൽ നിലപ്പൂ..
ആയില കാവലു പകരുന്ന കുളിരിലൊരായിരം നാമ്പുകൾ കരുതി വെക്കാം
ആ നാമ്പിൽ വിരിയും നാളെയൊരായിരം ആശ്വാസ, സുന്ദര മന്ദഹാസം.
പൊള്ളുന്ന ഭൂമിക്ക് പുതയാണ് മകളിവൾ പൂത്തുലഞ്ഞങ്ങനെ നിലപ്പൂ..
അവൾ, ഉഷ്ണമീ കാറ്റിനെ തഴുകി കുളിർ തെന്നലാക്കി തേജസ്സുയർത്തി.
മുകുളങ്ങളതുകണ്ട് പൂത്തുലഞ്ഞു, മുകിലുകൾ അതുകണ്ട് മഴ ചൊരിഞ്ഞു,
മണ്ണാണ് ഞാനിവിടെ മണ്ണിന്നു തുണയായി മരമുണ്ട്, മകളുണ്ട് ഉലകിൽ..
പൊള്ളുന്ന വെയിലിലൊരു തണുവാണ് മരമതിൻ കീഴെയിരിക്കാമവിടെ.
No comments:
Post a Comment